◾ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ തീരുമാനം അമേരിക്കയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
2025 | ഓഗസ്റ്റ് 10 | ഞായർ
1200 | കർക്കിടകം 25 | അവിട്ടം l 1447 l സഫർ 16
➖➖➖➖➖➖➖➖
◾ പോഷകാഹാര കുറവ് മൂലം ഗാസയില്‍ 11 പേര്‍ കൂടി മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ മരിച്ചവരുടെ എണ്ണം 212 ആയി ഉയര്‍ന്നെന്നും ഇതില്‍ 98 പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു.
◾ വോട്ടര്‍ പട്ടിക ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ മാപ്പു പറയണമെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉള്‍പ്പെട്ട കത്ത് രാഹുലിന് അയക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വോട്ടര്‍ പട്ടിക തട്ടിപ്പ് മറയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ ഗാന്ധി കള്ളനെ കാണിച്ചു കൊടുത്തിട്ടും കമ്മീഷന്‍ സത്യവാങ്മൂലം ചോദിക്കുകയാണെന്നും പരിഹസിച്ചു.
◾ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേര്‍ത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ലെന്നും തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേര്‍ക്കുകയായിരുന്നുവെന്നും ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.
◾ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടന്നതായി സംശയം ഉണ്ടെന്ന സിപിഐ നേതാവ് വി എസ് സുനില്‍ കുമാറിന്റെ പ്രസ്താവനക്കെതിരെ വീണ്ടും പരിഹാസവുമായി ബിജെപി തൃശൂര്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍. ആരോപണം ഉയര്‍ത്തുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി വോട്ടില്‍ കൃത്രിമം കാട്ടിയവരെ കണ്ടുപിടിക്കണമെന്ന് അനീഷ് കുമാര്‍ പ്രതികരിച്ചു. സ്വന്തം പഞ്ചായത്തിലും വാര്‍ഡിലും 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകുന്ദന് കിട്ടിയ വോട്ട് എന്തുകൊണ്ട് തനിക്ക് കിട്ടിയില്ലെന്ന് സുനില്‍കുമാര്‍ വിശദീകരിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.
◾ ആരോഗ്യ മേഖലയിലെ വിവാദങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ് എന്നാണ് ആരോഗ്യമന്ത്രിയുടെ ആരോപണം. മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളും അജണ്ടകളുമുണ്ടെന്നും എത്ര കള്ള പ്രചരണമുണ്ടെങ്കിലും കേരളം കൈകോര്‍ത്ത് നിന്ന് ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
◾ മുസ്ലിം ലീഗ് അവരുടെ രാജ്യം സൃഷ്ടിക്കാനും അതുവഴി എല്ലാവരിലേക്കും ശരീഅത്ത് നിയമം കൊണ്ടുവരാനുമാണു ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് എന്നും മുസ്ലിം ലീഗിന്റെ പുറകെയാണു നടക്കുന്നതെന്നും മുസ്‌ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.എന്നും വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ വയനാട് ദുരന്തത്തിലെ ലീഗിന്റെ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസ പദ്ധതിയിലെ ഭൂമി വിവാദം കനക്കുന്നു. പുനരധിവാസ പദ്ധതിക്കായി തോട്ടം ഭൂമി തരം മാറ്റിയെന്നതില്‍ കേസെടുക്കുന്നതില്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് അഭിപ്രായം തേടി. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിലപാടാണ് സോണല്‍ ലാന്‍ഡ് ബോര്‍ഡ് തേടിയത്. ഭൂമി വിറ്റവരെയും വാങ്ങിയ ലീഗ് നേതൃത്വത്തിനെയും ഉള്‍പ്പെടെ കേസില്‍ കക്ഷി ചേര്‍ക്കുന്നതില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിലപാട് നിര്‍ണായകമാകും.
◾ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ പരിഹസിച്ച് രമേശ് ചെന്നിത്തല. മെസ്സിക്ക് പകരം റഹ്‌മാന്‍ കളിക്കുന്നതാണ് നല്ലതെന്നും പഴയ സുഹൃത്തായതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
◾ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീന ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോണ്‍സര്‍ മാച്ച് ഫീസ് കൈമാറിയതായും, എന്നാല്‍ സന്ദര്‍ശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യന്‍ മാധവ പൊതുവാള്‍. എംവി ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാള്‍ വ്യക്തമാക്കി. എംവി ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങള്‍ക്കിടെയാണ് ജ്യോത്സ്യന്റെ പ്രതികരണം.
◾ കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളുടെയും ബസ് സ്റ്റാന്‍ഡുകളുടെയും ചിത്രങ്ങള്‍ കൈവശമുള്ളവര്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ ചരിത്രം ശേഖരിക്കുന്ന എക്സിബിഷനും മ്യൂസിയവും ഒരുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. ആരും ഒറിജിനല്‍ ഫോട്ടോ നല്‍കേണ്ടെന്നും പകര്‍പ്പ് എടുക്കാന്‍ സഹായിക്കണമെന്നുമാണ് മന്ത്രി അറിയിച്ചത്.
◾ നാമനിര്‍ദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ല നടന്‍ മമ്മൂട്ടി ഇടപെട്ടതെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണെന്നും എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്നും സാന്ദ്ര തോമസ് പറഞ്ഞു.
◾ നടി ശ്വേത മേനോനെതിരായ കേസില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശ്വേതക്കെതിരായ കേസ് പത്രത്തില്‍ പേര് വരാനുള്ള നീക്കമെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. അഭിനയിച്ച സിനിമകളുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്നും അമ്മ സ്ത്രീകള്‍ക്കെതിരായ സംഘടനയാണെന്ന ധാരണ മാറാന്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്‌മാന്‍. ഇപ്പോള്‍ നടക്കുന്നതെല്ലാം അസംബന്ധമാണെന്നും ഇതുകൊണ്ട് ലക്ഷ്യമിടുന്നത് ശ്വേതാ മേനോന്‍ താരസംഘടനയായ അഅമ്മയുടെ പ്രസിഡന്റാകുന്നത് തടയുകയാണെന്നും റഹ്‌മാന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റഹ്‌മാന്‍ ശ്വേതയ്ക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചത്.
◾ ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍ വധശ്രമ കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎമ്മുകാരെ കണ്ട് സിപിഎം നേതാവ് പി ജയരാജന്‍. അവര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ചെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജന്‍, അസുഖമുള്ളവര്‍ക്ക് വേണ്ട ചികില്‍സ ഒരുക്കിയിട്ടുണ്ടെന്നും ഇനി വീടുകളില്‍ പോയി അവരുടെ കുടുംബങ്ങളെ കാണുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
◾ കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സഹോദരന്‍ പ്രമോദിനെ കണ്ടെത്താനായില്ല.
◾ പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട രണ്ട് പേരും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ കോയമ്പത്തൂര്‍ സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
◾ ലോറിയുടെ പിറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മലപ്പുറം പടപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ, രണ്ടത്താണി സ്വദേശി അന്‍വര്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
◾ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി നടത്തിയ വെളിപ്പെടുത്തല്‍ ആയുധമാക്കി കോണ്‍ഗ്രസ്. ഇന്ത്യക്ക് മേല്‍ക്കൈ ഉണ്ടായിരിക്കെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്തിന് അവസാനിപ്പിച്ചെന്ന് സംശയം ഉയര്‍ത്തുന്നതാണ് വ്യോമസേന മേധാവി അമര്‍പ്രീത് സിങിന്റെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരുടെ സമ്മര്‍ദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
◾ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ലെന്നും കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളോട് നേരത്തേ പങ്കുവെച്ചതാണെന്നും പാക് മന്ത്രി പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടക സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ കെ എസ് ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 3 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് ശേഷം ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈന്‍ ഫ്ലാഗ് ഓഫ് ചെയ്യുകയും ആര്‍ വി റോഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി മോദി മെട്രോയില്‍ യാത്ര ചെയ്യുകയും ചെയ്യും.
◾ മഹാരാഷ്ട്രയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരദ് പവാര്‍. താനും പാര്‍ട്ടിയും ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം ചേരില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ വലിയ തോതിലുള്ള കൃത്രിമം നടന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച പവാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
◾ ദില്ലിയില്‍ മതില്‍ ഇടിഞ്ഞ് 7 പേര്‍ മരിച്ചു. ഹരി നഗറില്‍ ആണ് മതില്‍ ഇടിഞ്ഞു വീണത്. 4 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്. മരിച്ചവരില്‍ 2 സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു.
◾ പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് വീണ ഗുഡ്സ് ട്രെയിന്‍ വാഗണുകള്‍ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു ഗുഡ്സ് ട്രെയിന്‍. ജാര്‍ഖണ്ഡില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.15നാണ് സംഭവം. പുരുലിയയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ പിടകി ഗേറ്റിന് സമീപത്ത് വച്ചാണ് പാളം തെറ്റിയത്. ഛന്ദില്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.
◾ ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന പുതിന്‍- ട്രംപ് ചര്‍ച്ചയെ സ്വാഗതംചെയ്ത് ഇന്ത്യ. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിനുള്ള സാധ്യതകള്‍ തുറക്കാനും യോഗം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മൂന്നരവര്‍ഷമായി നടക്കുന്ന യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായി ഈ മാസം 15-നു ചര്‍ച്ചനടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്.
◾ യുദ്ധം അവസാനിപ്പിക്കാനായി യുക്രൈന്റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ യുക്രൈന്‍ അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. കിഴക്കന്‍ യുക്രൈനിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ അമേരിക്കന്‍ പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
◾ ലോകത്തിലെ ഏറ്റവും മികച്ച 25 ലാന്‍ഡ്മാര്‍ക്കുകളില്‍ എട്ടാം സ്ഥാനത്തെത്തി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. ട്രിപ്പ് അഡൈ്വസറിന്റെ 2025ലെ ആഗോള റിപ്പോര്‍ട്ടിലാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ഈ നേട്ടം കൈവരിച്ചത്.
◾ മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ധാരണാപത്രത്തില്‍ സൗദിയും ഇറാഖും ഒപ്പുവെച്ചു. റിയാദില്‍ ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദും ഇറാഖി ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ഡോ. സാലിഹ് അല്‍ഹസ്‌നവിയും ആണ് മയക്കുമരുന്ന്, അനുബന്ധ വസ്തുക്കള്‍ എന്നിവയുടെ നിയമവിരുദ്ധ കള്ളക്കടത്ത് അടക്കമുള്ളവ ചെറുക്കുന്നതില്‍ സൗദിക്കും ഇറാഖിനും ഇടയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്.
◾ തീരുവ പ്രഖ്യാപനങ്ങളിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോടു വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അത് അയാളെ സ്വയം നശിപ്പിക്കുമെന്നും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രഫസറുമായ സ്റ്റിവ് ഹാങ്ക്. തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം തികഞ്ഞ അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം തെറ്റാണെന്നും ഹാങ്ക് പറഞ്ഞു.
◾ ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍. അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പ് അറിയിക്കണമെന്നും ഹകാന്‍ ഫിദാന്‍ ഈജിപ്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു.
◾ സ്പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗണ്‍ പേടകം ദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികള്‍ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. പസിഫിക് സമുദ്രത്തിലാണ് എന്‍ഡുറന്‍സ് എന്ന പേടകത്തിന്റെ ലാന്‍ഡിംഗ് നടന്നത്.
◾ ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിങ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ചിട്ടി ബിസിനസിനൊപ്പം സ്വര്‍ണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പടെയുള്ള വിവിധ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികള്‍ തുടങ്ങിയതും ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണ വായ്പ പതിനായിരം കോടി രൂപ കടന്നതുമാണ് ഒരുലക്ഷം കോടിയുടെ നേട്ടത്തിലേക്ക് സ്ഥാപനത്തെ എത്തിച്ചത്. സ്വര്‍ണപ്പണയ വായ്പ 10,000 കോടി കടന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പയിലും സജീവമാണ്. കെഎസ്എഫ്ഇ യുടെ 683 ശാഖകളിലൂടെയാണിത് കൈകാര്യം ചെയ്യുന്നത്. ചിട്ടി, ഭവനവായ്പ എന്നിവയുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജനറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നത് പരിഗണനയിലുണ്ട്. ഇതിനായി സ്വന്തമായി ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കുകയോ നിലവിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുമെന്ന് കെഎസ്എഫ്ഇ അറിയിച്ചു.
◾ ദുല്‍ഖര്‍ നായകനായെത്തുന്ന 'കാന്ത'യിലെ 'പനിമലരേ' എന്ന മനോഹരഗാനം പുറത്തിറങ്ങി. ദുല്‍ഖറും ഭാഗ്യശ്രീ ബോര്‍സെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഝാനു ചന്റര്‍ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങായി മാറിയിരുന്നു. സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വമ്പന്‍ പ്രശ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
◾ മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം 'തലവര'യിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'ഇലകൊഴിയേ...' എന്ന് തുടങ്ങുന്ന പുതിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് കിളി ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവര്‍ ചേര്‍ന്നാണ്. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ആദ്യ ഗാനം 'കണ്ട് കണ്ട്' യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലുണ്ട്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രേവതി ശര്‍മ്മയാണ് നായിക. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അഖില്‍ അനില്‍കുമാര്‍ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ അനില്‍കുമാറും അപ്പു അസ്ലമും ചേര്‍ന്നാണ് തിരക്കഥ.
◾ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ സെലോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറായ നൈറ്റ്+ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 59,990 രൂപയായി നിലനിര്‍ത്തിയിരിക്കുന്നു. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, നീക്കം ചെയ്യാവുന്ന ബാറ്ററി തുടങ്ങിയ സ്മാര്‍ട്ട് സവിശേഷതകള്‍ ജെല്ലോ ഇലക്ട്രിക് നൈറ്റ് + ല്‍ നല്‍കിയിട്ടുണ്ട്. ദൈനംദിന റൈഡിംഗും നഗര സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ സവിശേഷതകളെല്ലാം നല്‍കിയിരിക്കുന്നത്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഡ്യുവല്‍-ടോണ്‍ ഫിനിഷ് എന്നിവയുള്‍പ്പെടെ 6 ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്‌കൂട്ടറിന് 1.8 കിലോവാട്ട്അവര്‍ പോര്‍ട്ടബിള്‍ എല്‍എഫ്പി ബാറ്ററി ലഭിക്കുന്നു. ഇത് 100 കിലോമീറ്റര്‍ യഥാര്‍ത്ഥ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 കിലോമീറ്ററാണ്. 2025 ഓഗസ്റ്റ് 20 മുതല്‍ സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കും. രാജ്യത്തുടനീളമുള്ള സെലോ ഡീലര്‍ഷിപ്പുകളില്‍ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.
◾ പുറത്തെടുത്തിട്ടും മിടിപ്പൊതുങ്ങാത്ത ഹൃദയമേ നിന്റെ നിറമെന്താകുന്നു? മനുഷ്യജീവിതത്തിന്റെ പല അടരുകളില്‍ തട്ടിനില്‍ക്കുന്ന പുതുവീക്ഷണങ്ങളുടെ ഉണര്‍ത്തുപാട്ടുകളാണ് പി.പി. ശ്രീധരനുണ്ണിയുടെ കവിതകള്‍. ഏതു താള്‍ എവിടെനിന്നു വായിച്ചാലും ജീവിതത്തിന്റെ പരിണാമം അവയില്‍ പ്രതിഫലിക്കുന്നു. ഇന്നലെകളുടെയും ഇന്നിന്റെയും നാളെയുടെയും ത്രിവേണീസംഗമം. 'യക്ഷികളുടെ പരിണാമം'. പി.പി ശ്രീധരനുണ്ണി. മാതൃഭൂമി. വില 161 രൂപ.
◾ സ്റ്റെപ്പുകള്‍ കയറുമ്പോള്‍, വേഗത്തില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഓടുമ്പോഴൊക്കെ കിതപ്പ് ഉണ്ടാവുക സാധാരണമാണ്. ശരീരം സാധാരണയിലും അധികമായി ചലിക്കുമ്പോള്‍ ഹൃദയവും ശ്വാസകോശവും ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് ഇരട്ടിപ്പണിയെടുക്കേണ്ടതായി വരും. എന്നാല്‍ ഈ കിതപ്പ് അല്ലെങ്കില്‍ ശ്വാസംമുട്ടല്‍ ഇടക്കിടെ വരികയും നീണ്ടു നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം, അത് ഒരുപക്ഷെ ഗുരുതര ശ്വാസകോശ-ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസതടസം ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകാം. ചിലത് ഹ്രസ്വകാലവും നിരുപദ്രവകരവുമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവുമാണ്. വിളര്‍ച്ച, പൊണ്ണത്തടി, ഉത്കണ്ഠ, പാനിക് അറ്റാക്, അലര്‍ജി, ചില മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശ്വാസതടസം ഉണ്ടാക്കാം. കൂടാതെ ഉയര്‍ന്ന പ്രദേശത്ത് ജീവിക്കുമ്പോള്‍ ഓക്സിജന്‍ അളവു കുറയാനും ഇത് ശ്വാസതടസം ഉണ്ടാക്കാനും കാരണമാകും. പുതിയതായോ അല്ലെങ്കില്‍ ശ്വാസതടസം കൂടുകയോ ചെയ്യുകയാണെങ്കില്‍, അതായത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു തുടങ്ങിയാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. വളരെ അനായാസ ജോലികള്‍ ചെയ്യുമ്പോള്‍ പോലും ശ്വാസതടസം അനുഭവപ്പെടുന്നുവെങ്കില്‍ അത് ആശങ്കാജനകമാണ്. ഉടനടി ചികിത്സ തേടണം. ശ്വസിക്കുമ്പോള്‍ കുറുകല്‍ അല്ലെങ്കില്‍ വിസില്‍ ശബ്ദം ഉണ്ടായാല്‍ നിസാരമാക്കരുത്. ആഴത്തില്‍ ശ്വസിക്കുമ്പോള്‍ ചുമയ്ക്കുമ്പോഴോ നെഞ്ചില്‍ വേദന. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധ ആവര്‍ത്തിക്കുന്നതും ആശങ്കാജനകമാണ്. വിശ്രമിച്ചാലും ക്ഷീണം അനുഭവപ്പെടുന്നതും ഗുരുതരമാണ്. ഇത് ശരീരത്തില്‍ ഓക്സിജന്റെ കുറവു മൂലമാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഗ്രീസില്‍ എത്തിയപ്പോള്‍ ജനങ്ങളെല്ലാം ചുറ്റും കൂടി. എല്ലാവരും ചക്രവര്‍ത്തിയെ വാനോളം പുകഴ്ത്തി. എന്നാല്‍ ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസ് മാത്രം ചക്രവര്‍ത്തിയെ പുകഴ്ത്തിയില്ല. അദ്ദേഹത്തിന് ചക്രവര്‍ത്തിയുടെ അധികാര മോഹത്തോടും സ്വത്ത് സമ്പാദന രീതിയോടും എതിര്‍പ്പ്യുണ്ടായിരുന്നു. അദ്ദേഹം അത് പരസ്യമായി പറയുകയും ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി ഡയോജനിസിനെ ചെന്നു കണ്ടു. ചക്രവര്‍ത്തി ഡയോജനിസിനോട് ചോദിച്ചു: 'ഞാന്‍ എന്താണ് താങ്കള്‍ക്ക് ചെയ്തു തരേണ്ടത്?'ഒട്ടും കൂസാതെ ഡയോജനിസ് പറഞ്ഞു:'നിങ്ങളുടെ നിഴല്‍ കാരണം എന്റെ വെളിച്ചം തടസ്സപ്പെടുന്നു. മുന്നില്‍നിന്നും മാറിനില്‍ക്ക്.' ആ കൂസലില്ലായ്മയും മറുപടിയും അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'അടുത്ത ജന്മത്തില്‍ ആരാകണമെന്ന് ദൈവം എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും... എനിക്ക് അലക്സാണ്ടര്‍ ആകണമെന്നില്ല... ഡയോജനിസ് ആയാല്‍ മതി... എന്ന് ' ഡയോജനിസ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'അതിന് നിങ്ങള്‍ അടുത്ത ജന്മം വരെ കാത്തിരിക്കണമെന്നില്ല. എല്ലാം വെട്ടിപ്പിടിക്കണമെന്ന നിങ്ങളുടെ ആഗ്രഹം ഉപേക്ഷിച്ചാല്‍ ഈ ജന്മത്തില്‍ തന്നെ അങ്ങനെ ആവാം.' എന്നാല്‍ അലക്സാണ്ടര്‍ പറഞ്ഞു: 'എനിക്ക് ലോകം കീഴടക്കണം... എല്ലാം വെട്ടിപ്പിടിക്കണം എന്നുള്ള ഭ്രാന്തമായ ആവേശമുണ്ട്. അതിനൊരു ശമനമുണ്ടാകുമ്പോള്‍ ഞാന്‍ താങ്കളുടെ അടുത്തെത്താം.' അതിന് ഡയോജനിസ് പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: 'നമുക്ക് ഒരു കാര്യം തെറ്റാണെന്ന് ബോദ്ധ്യം വന്നാല്‍ അപ്പോള്‍ത്തന്നെ അവിടെനിന്നും തിരികെ നടക്കണം. അങ്ങിനെ നടന്നില്ലെങ്കില്‍ പിന്നീട് അതിനുള്ള അവസരം കിട്ടിയില്ലെന്നു വരും' അലക്സാണ്ടര്‍ അവിടെ നിന്ന് പോയെങ്കിലും പിന്നീട് ഡയോജനിസിനെ തേടി എത്തിയതേയില്ല. ലോകം വെട്ടിപ്പിടിച്ച അഹന്തയുടെ ആഘോഷങ്ങള്‍ക്കൊടുവില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി മരണപ്പെട്ടു. തെറ്റുകളില്‍ നിന്നും ദുരാഗ്രഹങ്ങളില്‍ നിന്നുമുള്ള പിന്‍വാങ്ങല്‍ ഒരു പരാജയമല്ല. തെറ്റാണെന്നറിഞ്ഞിട്ടും നാം തുടരുന്ന യാത്രകള്‍ ആപത്ക്കരം തന്നെയാണ്. അടുത്ത ചുവട് കുഴിയിലേക്കാണ് എന്നറിഞ്ഞിട്ടും നാം പിന്‍വാങ്ങുന്നില്ലെങ്കില്‍ പിന്നീട് നമ്മെ രക്ഷിക്കാന്‍ ആര്‍ക്കും തന്നെ സാധിച്ചെന്നു വരില്ല. - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment