o കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയത് സഹോദരന്റെ മൃതദേഹം?*
Latest News


 

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയത് സഹോദരന്റെ മൃതദേഹം?*



കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയത് സഹോദരന്റെ മൃതദേഹം?



കോഴിക്കോട്: തടമ്പാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് തിരയുന്ന സഹോദരൻ പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് അടിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് വിവരം. കേസിൽ അന്വേഷണം നടത്തുന്ന ചേവായൂർ പോലീസ് തലശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് തടമ്പാട്ട്ത്താഴം ഫ്ളോറിക്കൻ റോഡിലെ വാടകവീട്ടിൽ സഹോദരിമാരായ മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹോദരൻ പ്രമോദി(62)നെ സംഭവദിവസം മുതൽ കാണാതായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായിരുന്നു. ഇതോടെ പ്രമോദിനായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പ്രമോദിന്റെ അവസാന മൊബൈൽടവർ ലൊക്കേഷൻ ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പ്രമോദ് അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിത്. രാവിലെ എട്ട് മണിയോടെ ബന്ധുക്കൾ എത്തിയപ്പോൾ വീടിന്റെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോൾ രണ്ടുമുറികളിലായി രണ്ടുപേർ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയിൽ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂർ പോലീസിലും വിവരം അറിയിച്ചു.

Post a Comment

Previous Post Next Post