o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾ കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെയാണു ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്.


2025  ഓഗസ്റ്റ് 25  തിങ്കൾ 

1201  ചിങ്ങം 9   ഉത്രം 

1447  റ : അവ്വൽ 01


◾ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ നാളെ മുതല്‍ സെപ്റ്റംബര്‍ നാല് വരെ കണ്‍സ്യുമര്‍ഫെഡിന്റെ ഓണചന്തകള്‍ ഒരുങ്ങുന്നു. ജയ, കുറുവ അരി, കുത്തരി, പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, തുവര പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇന നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ സ്വന്തമാക്കാം. ഇതില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപക്കും ജയ, കുറുവ, കുത്തരി എന്നിവ 8 കിലോ 264 രൂപക്കും ലഭിക്കും. സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ചു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഓണചന്തയില്‍ എത്തിക്കുക. മറ്റ് നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ വിലകുറവുണ്ടാകും.


◾ രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ നടപടികളില്‍ കോണ്‍ഗ്രസ് ഇന്ന് തീരുമാനമെടുക്കും. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം സസ്പെന്‍ഷനാണ് ഇപ്പോള്‍ സജീവമായി പരിഗണിക്കുന്നത്. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാലക്കാട് അടിക്കടി ഉപതെരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. ഇതോടെ രാഹുലിനെ സസ്പെന്‍ഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ വയ്ക്കാനാണ് നീക്കം.  


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നിയമോപദേശം തേടി കോണ്‍ഗ്രസ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാജ്യത്ത് നിലവിലുള്ള വ്യവസ്ഥ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഇപ്പോള്‍ രാജി വച്ചാല്‍ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒന്‍പത് മാസം മാത്രമേ ബാക്കിയുള്ളൂവെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് നിയമപരമായി സാധ്യതയില്ല എന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിച്ചു.


◾ തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാഹുല്‍ രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയെ എതിര്‍ക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിനുള്ളിലുണ്ട്. രാജി വെക്കുകയാണെങ്കില്‍ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് ആവശ്യമായി വരുമോയെന്നതാണ് ആശങ്ക.


◾ രാജി ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്.


◾ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്നത് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രാഹുലിന്റെ രാജി സാധ്യത തള്ളാതെയുള്ള പ്രതികരണമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റേത്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്നെന്നും അഭ്യൂഹങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ആലോചിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


◾ രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തുവെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കുന്നതിന് മുന്‍പ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. ഇത് കോണ്‍ഗ്രസ് സ്ത്രീപക്ഷത്ത് എന്ന് തെളിയിക്കുന്ന നടപടിയായിരുന്നെന്നും ജെബി മേത്തര്‍ എംപി പറഞ്ഞു.


◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് വൈകില്ലെന്ന് കെ മുരളീധരന്‍. രാഹുലിനെതിരെ പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം  രാജി വെച്ചു, തുടര്‍നടപടി വേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതാണ്. ഇതിനു ശേഷം വന്ന ശബ്ദ രേഖകള്‍ സ്ഥിതി കൂടുതല്‍ ഗൗരവം ഉള്ളതാക്കിയെന്നും ശബ്ദരേഖയുടെ   ആധികാരികത പരിശോധിക്കണമെന്നും കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നത് സ്വാഗതാര്‍ഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരം ആയിയെന്നും സംരക്ഷണയില്‍ വളര്‍ത്തിക്കൊണ്ടുവന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീര്‍ക്കാവുന്ന കാര്യമല്ല ഇതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം മുന്‍പ് രാജി വെച്ചാല്‍ അത്രയും നല്ലതാണെന്നും ഇത് ധാര്‍മിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് എംഎല്‍എ.  ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നല്‍കിയിട്ടില്ലെന്നും അതിനര്‍ത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേയെന്നും ഉമാ തോമസ് പ്രതികരിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശയുമെത്തി. സ്ത്രീകള്‍ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നതെന്നും സ്ത്രീകളെ സ്നേഹം നടിച്ച് വലയില്‍ വീഴ്ത്തുമെന്ന വാര്‍ത്തകളാണ് വരുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബി ജെ പി. മറ്റൊരു കോണ്‍ഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നു എന്ന് ബി ജെ പിയുടെ ഒഫിഷ്യല്‍ എക്സ് പേജില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ചാണ് ബി ജെ പിയുടെ പ്രചാരണം. രാഹുല്‍ ആന്‍ഡ് രാഹുല്‍ എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.


◾ രാഹുല്‍ രാജിവെക്കണമെന്നും വ്യക്തികളുണ്ടാക്കുന്ന വിഴുപ്പലക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഇല്ലെന്നും ജോസഫ് വാഴയ്ക്കന്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ രാഹുല്‍ അത് സമൂഹത്തിന് മുന്നില്‍ തെളിയിക്കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്നും അത് ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ ഇതേറ്റെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യൂത്ത് കോണ്‍ഗ്രസിനും ഉത്തരവാദിത്തമില്ല എന്നും അദ്ദേഹം പറഞ്ഞു.


◾ പാര്‍ട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാര്‍ വരുമ്പോള്‍ അവരെ ഗര്‍ഭ കേസിലും പെണ്ണ് കേസിലും പെടുത്തി നശിപ്പിക്കുന്നു എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്സ്. ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ കരുതല്‍ പാലിക്കണമായിരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും വ്യക്തമാക്കി.


◾ കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാന്‍സര്‍ ആണ് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പിവി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് പി കെ ശ്രീമതിയും പറഞ്ഞു. കെപിസിസിയും ഷാഫിയും ഇടപെട്ട് രാഹുലിനെ കൊണ്ട് രാജി വെപ്പിക്കണമെന്നും പി കെ ശശിയെ സിപിഎം വെറുതെ വിട്ടില്ലല്ലോയെന്നും അവര്‍ ചോദിച്ചു.


◾ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പോലും അതിശക്തമായിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ച് നില്‍ക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ഒറ്റ വരിയുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെ ഷാഫി പറമ്പിലിനെതിരെ കൂടിയാണ് ശിവന്‍കുട്ടിയുടെ പ്രഹരം. 'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!' - എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.


◾ വടകര എംപി ഷാഫി പറമ്പിലിന്റെ പരിപാടിയില്‍ പ്രകോപനവുമായി സിപിഎം എത്തിയാല്‍ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.


◾ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ  ഭാഗമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവര്‍ക്കെതിരെ കേസെടുക്കുകയും പോലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു, ശബരിമലയില്‍ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം  ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നില്‍നില്‍ക്കില്ലെന്നുമാണ് അജിത്കുമാറിന്റെ വാദം.


◾ സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും.ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്.


◾ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഡിഐജി അജിതാ ബീഗത്തിനു പരാതിയുമായി വനിതാ എസ്ഐമാര്‍. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതികളില്‍ ആരോപിക്കുന്നത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചുവെന്നാണ് പരാതി.


◾ വാട്‌സ്ആപ്പിലൂടെ ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍ തള്ളി ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍. പത്തനംതിട്ട മുന്‍ എസ്പി ആയിരുന്ന വി.ജി. വിനോദ് കുമാറിനെതിരെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. വിഷയത്തില്‍ അന്വേഷണം നടത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി.


◾ സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ പരാതിക്കാരനായ മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണ തോമസ് ഐസകിന്റെ ബെനാമി ആണെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ഐസക് അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.


◾ കേരളത്തില്‍ ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവ് നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.


◾ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ലെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ പദവിയാണെന്നും അതുകൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ലെന്നും ചേരാനുമില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് പറയുന്നത് ജനാധിപത്യവുമായി ബന്ധം ഇല്ല എന്ന് പറയുന്നത് പോലെയാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ പോരാട്ടം എന്നും ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതികരിച്ചു.


◾ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ഇന്ത്യക്ക് ലഭിച്ചത് 60000 കോടിയിലധികം രൂപയെന്ന് കണക്ക്. ശീതീകരിച്ച ചെമ്മീനായിരുന്നു കയറ്റുമതിയിലെ പ്രധാന ഇനം. അമേരിക്കയും ചൈനയുമാണ് ഇന്ത്യന്‍ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.


◾ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ നടി റോമയെ കോടതി വിസ്തരിച്ചു. ഇന്നലെ തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്. ശബരിനാഥിന്റെ മ്യൂസിക് ആല്‍ബത്തില്‍ റോമ അഭിനയിച്ചിരുന്നു. ജനങ്ങളില്‍ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആല്‍ബം നിര്‍മിച്ചത്.  അഭിനയിച്ചതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയില്‍ മൊഴി നല്‍കി.


◾ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമാകും. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.


◾ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീറില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും പ്രളയസമാന സാഹചര്യമാണ്. കത്വയില്‍ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണിയെതുടര്‍ന്ന് നിരവധികുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.


◾ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള ഇസ്രൊയുടെ നിര്‍ണായക ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് പൂര്‍ത്തിയായി. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയില്‍ വച്ചായിരുന്നു ഐഎസ്ആര്‍ഒയുടെ പരീക്ഷണം. ചീനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ടു. പേടകം കടലില്‍ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ ആണ് ഈ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയത്.


◾ ബഹിരാകാശ മേഖലയില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ സാങ്കേതികവിദ്യകള്‍ ഇന്ന് ഭരണനിര്‍വഹണത്തിലും പ്രധാന പങ്കുവഹിക്കുന്നു എന്ന് മോദി ചൂണ്ടികാട്ടി. ലോകം ഉറ്റുനോക്കുന്ന വലിയ നേട്ടങ്ങളാണ് ബഹിരാകാശ മേഖലയില്‍ ഇന്ന് രാജ്യം കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ദില്ലി ഭാരത് മണ്ഡപത്തില്‍ നടന്ന രണ്ടാമത് ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടിയില്‍ വിര്‍ച്വലായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.


◾ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തല്‍. കെ. സി. വീരേന്ദ്ര പപ്പി ഫെമ ചട്ടം ലംഘിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. എംഎല്‍എക്ക് ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങളുണ്ടെന്നും അനധികൃത ബെറ്റിങ് ആപ്പുകള്‍ നിയന്ത്രിച്ചിരുന്നത് ദുബായില്‍ നിന്നാണെന്നും ഇ ഡി പറയുന്നു.


◾ കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ പുതുതായി നിര്‍മ്മിച്ച മുദ് അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് ഈ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചൈനീസ് അതിര്‍ത്തിയില്‍ (എല്‍എസി) നിന്ന് 30 കിലോമീറ്ററും ലേയില്‍ നിന്ന് 200 കിലോമീറ്ററും അകലെ സമുദ്ര നിരപ്പില്‍ നിന്ന് 13,700 അടി ഉയരത്തിലാണ് ന്യോമ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.


◾ റെസ്റ്റോറന്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ  ചോദ്യങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. റെസ്റ്റോറന്റുകളിലെ ആകര്‍ഷകമായ അന്തരീക്ഷത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഉയര്‍ന്ന വില ഈടാക്കുന്നതെന്ന് പറയുന്ന റെസ്റ്റോറന്റ് അസോസിയേഷനുകളോടാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം ഉന്നയിച്ചത്. സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിച്ച ഹോട്ടല്‍, റെസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭിഭാഷകരോടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.


◾ ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യം അയാള്‍ക്ക് തന്നെ കുരുക്കായി. തന്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലും ഗുരുതരമായി. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി.വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താന്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിച്ചു.


◾ പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ 30 ദിവസത്തേക്ക് ജയിലില്‍ കഴിയുകയാണെങ്കില്‍ അവര്‍ക്ക് പദവി നഷ്ടമാകുന്ന പുതിയ ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നത. ജെപിസി നടപടികളോട് സഹകരിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും നിലപാടെടുത്തു.


◾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡിആര്‍ഡിഒ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് വെപ്പണ്‍ സിസ്റ്റത്തിന്റെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്. സ്വന്തം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒരു മള്‍ട്ടി-ലെയേര്‍ഡ് എയര്‍ ഡിഫന്‍സ് ഷീല്‍ഡ് സൃഷ്ടിക്കുന്നതില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്ന് ഡിആര്‍ഡിഒ ചെയര്‍മാനും പ്രതിരോധ ഗവേഷണ-വികസന സെക്രട്ടറിയുമായ ഡോ. സമീര്‍ വി. കാമത്ത് പ്രതികരിച്ചു.


◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം ജപ്പാന്‍ സന്ദര്‍ശിക്കും. ഓഗസ്റ്റ് 29നും 30നും നടക്കുന്ന 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഇഷിബ പ്രധാനമന്ത്രി ആയതിന് ശേഷം മോദിയുമായി വേദി പങ്കിടുന്ന ആദ്യ ഉച്ചകോടിയുമാണിത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കും.


◾ മഹാരാഷ്ട്രയില്‍ ഉടനീളമുള്ള പ്രധാന ടോള്‍ പ്ലാസകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തു . അടല്‍ സേതു, പൂനെ എക്‌സ്പ്രസ് വേ, സമൃദ്ധി മഹാമാര്‍ഗ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ഫോര്‍ വീലര്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും ഇ-ബസുകള്‍ക്കും ടോള്‍ ഫ്രീ യാത്ര അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


◾ അനധികൃത സ്വര്‍ണ ഖനനത്തിലൂടെയും കള്ളക്കടത്തിലൂടെയും ആഗോള ഖനന മാഫിയയായി ചൈനീസ് ഗ്രൂപ്പുകള്‍ വളരുന്നതായി റിപ്പോര്‍ട്ട്. 15-ഓളം സ്വര്‍ണം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഖനന രീതികളെ വന്‍കിട ബിസിനസുകളാക്കി മാറ്റുന്ന ചൈനീസ് സിന്‍ഡിക്കേറ്റുകള്‍, അഴിമതി, പരിസ്ഥിതി നാശം, എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


◾ യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവര്‍ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രായേലിലേക്ക് ഹൂതികള്‍ നിരന്തരമായി നടത്തുന്ന ആക്രണങ്ങള്‍ക്കുള്ള മറുപടിയാണ് ഇതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.


◾ അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതിസന്ധിയുടെ ആഴത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു.


◾ ലണ്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റിന് തീവച്ചു. ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പൊലീസ്  15 വയസുകാരനേയും 54 വയസുകാരനേയും പിടികൂടി.


◾ ഫ്ലോറിഡ ഹൈവേയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഓഗസ്റ്റ് 12 ന് ഫോര്‍ട്ട് പിയേഴ്‌സില്‍ അപകടത്തിന് കാരണമായ, ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്ത സംഭവത്തിലാണ് 28 കാരനായ ഹര്‍ജീന്ദര്‍ സിംഗിന് ജാമ്യം നിഷേധിച്ചത്.


◾ അമേരിക്ക ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയത് യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിര്‍ത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണെന്ന വിചിത്ര വാദവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. റഷ്യ എണ്ണ വിറ്റ് സമ്പന്നരാകുന്നത് തടയാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലക്ഷ്യമിട്ടതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങുന്ന ചൈനയ്ക്കെതിരെ താരിഫ് വര്‍ധിപ്പിക്കാത്തതില്‍ ഒന്നും പ്രതികരിച്ചില്ല.


◾ ഏറ്റവും ലാഭത്തില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് അമേരിക്കയ്ക്ക് ചുട്ടമറുപടി നല്‍കി റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍. യുഎസ് താരിഫ് വര്‍ധനക്കിടയില്‍ ദേശീയ താത്പര്യം സംരക്ഷിക്കാന്‍ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഒരു റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേലുള്ള താരിഫ് വര്‍ധിപ്പിച്ച നടപടിയെ അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


◾ യു.എസ്. മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതില്‍ നിന്ന് യുക്രെയ്നെ പെന്റഗണ്‍ തടയുന്നതായി റിപ്പോര്‍ട്ട്. യുക്രെയ്‌നിന് നല്‍കിയ ദീര്‍ഘദൂര ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ്  റഷ്യക്കകത്തുള്ള സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതിനാണ് യു.എസ്. രഹസ്യമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും തിരിച്ചടിക്കാനും യുക്രെയ്ന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് തടസ്സമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.


◾ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. വിപണി മൂല്യത്തില്‍ 1.72 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 709 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 48,107 കോടി രൂപയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 19,07,131 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 34,280 കോടി, എയര്‍ടെല്‍ 33,899 കോടി, ബജാജ് ഫിനാന്‍സ് 20,413 കോടി, ഇന്‍ഫോസിസ് 16,693 കോടി, ടിസിഎസ് 11,487 കോടി എന്നിങ്ങനെയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും എസ്ബിഐയുടെ വിപണി മൂല്യത്തില്‍ യഥാക്രമം 20,040 കോടി, 9,784 കോടി എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി.


◾ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയുടെ ഹിന്ദി റീമേക്കായ 'ഹൈവാനി'ല്‍ മോഹന്‍ലാലും. 2016ല്‍ റിലീസായ ഒപ്പത്തില്‍ രാമച്ചനായി എത്തിയ മോഹന്‍ലാല്‍ സിനിമയുടെ ഹിന്ദി റീമേക്കായ ഹൈവാനില്‍ ഒരു സര്‍പ്രൈസ് അതിഥി വേഷത്തില്‍ ഉണ്ടാകും. ഹിന്ദി പതിപ്പില്‍ സൈഫ് അലി ഖാനാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച വേഷത്തില്‍ അഭിനയിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വേഷത്തില്‍ അക്ഷയ് കുമാറുമുണ്ട്. ഒപ്പത്തില്‍ നെടുമുടി വേണു ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ശ്രിയ പില്‍ഗോന്‍ക, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.പ്രിയദര്‍ശനോടൊപ്പം ഹൈവാന്റെ തിരക്കഥ ഒരുക്കുന്നത് ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ്. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവേദ് അക്തര്‍ ഒരു സിനിമയ്ക്കു വേണ്ടി പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കുന്നത്.


◾ വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് 'തലൈവന്‍ തലൈവി'. നിത്യ മേനനാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. ആഗോളതലത്തില്‍ തലൈവന്‍ തലൈവിക്ക് 84.49 കോടിയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശനം തുടങ്ങുമ്പോഴുണ്ടായിരുന്ന കളക്ഷന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം 100 കോടി ക്ലബില്‍ എത്തി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടിയില്‍ എത്തിയിട്ടും ചിത്രം കാണാന്‍ തിയറ്ററുകളിലേക്ക് ജനം എത്തുന്നു എന്നതിന്റെ തെളിവാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചിരിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിച്ചിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് നായകന്‍. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


◾ ഇറ്റാലിയന്‍ സൂപ്പര്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡ്യുക്കാറ്റി കിടിലന്‍ ഒരു ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നു. കമ്പനി അവരുടെ ശക്തമായ അഡ്വഞ്ചര്‍ ബൈക്കായ ഡ്യുക്കാട്ടി ഡെസേര്‍ട്ട്എക്സ് റാലിയില്‍ ആണ് ഒരു വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. ഈ ഓഫര്‍ പ്രകാരം, ബൈക്ക് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ സ്റ്റോര്‍ ക്രെഡിറ്റ് ലഭിക്കും. ഈ ഓഫര്‍ ഓഗസ്റ്റ് 31 വരെ മാത്രമേ സാധുതയുള്ളൂ എന്നതാണ് പ്രത്യേകത. അതേസമയം കമ്പനി ബൈക്കിന് നേരിട്ട് കിഴിവ് നല്‍കുന്നില്ല. ഡ്യുക്കാട്ടി സ്റ്റോറില്‍ ഉപയോഗിക്കാവുന്ന ഒരു ക്രെഡിറ്റ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. അതായത്, ഈ ക്രെഡിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ബൈക്കിനുള്ള ആക്‌സസറികള്‍, റൈഡിംഗ് ഗിയര്‍, ജാക്കറ്റുകള്‍, ഹെല്‍മെറ്റുകള്‍, കമ്പനി ഉല്‍പ്പന്നങ്ങള്‍ എന്നിവ വാങ്ങാം. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാട്ടി ഡെസേര്‍ട്ട്എക്‌സ് റാലിയുടെ എക്സ്-ഷോറൂം വില 23.71 ലക്ഷം രൂപയാണ്.


◾ അദൃശ്യനെന്നു വിളിക്കപ്പെടുന്ന മലബാറിലെത്തിയ ദ്രാവിഡനായകന്മാരില്‍ ഒരാള്‍. തന്റെ ജീവിതത്തിന്റെ അടിക്കുഴികളിലൂടെ മനുഷ്യരുടെ ജീവിതത്തിന്റെ അടിത്തട്ടുകളിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന്റെ യാത്ര. സാഹിത്യത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെ ദ്രാവിഡസാന്നിധ്യത്തെ സൂചിപ്പിക്കുന്ന അപൂര്‍വ്വമായ കഥാപാത്രം. ജീവിതത്തിന്റെയും സമൂഹത്തിന്റെയും അന്തര്‍ധാരകളിലൂടെ കടന്നുപോകുന്ന കഥ. അദൃശ്യമായ വനങ്ങള്‍ പോലെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ അലകളെ തേടുന്ന സാഹിത്യസഞ്ചാരം. 'അദൃശ്യ വനങ്ങള്‍'. എന്‍ പ്രഭാകരന്‍. ഐ ബുക്സ്. വില 237 രൂപ.


◾ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പല്ലുകളെ പോലും ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് വയര്‍ ഒഴിഞ്ഞിരിക്കുന്ന സമയം വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ആന്തരിക താളത്തെ മാറ്റിമറിക്കും. ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് ലക്ഷണങ്ങള്‍ കൂടുകയും ചെയ്യുന്നു. ദീര്‍ഘനേരം കഴിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ചവയ്ക്കുക എന്ന പ്രക്രിയ നടക്കുന്നില്ല. അതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനവും കുറയുന്നു. ഉമിനീര്‍ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് ശരീരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന സ്വാഭാവിക ഘടകം കൂടിയാണ്. അതില്‍ ബൈകാര്‍ബണേറ്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാകും. അസിഡിറ്റി ആമാശയത്തെ മാത്രമല്ല, അത് ദന്താരോഗ്യത്തെയും ബാധിക്കും. വായുടെ ഉള്‍ഭാഗത്ത് സാധാരണയായി ആറു മുതല്‍ ഏഴു വരെയുള്ള ന്യൂട്രല്‍ പിഎച്ച് ആണ്. എന്നാല്‍ അസിഡിറ്റി മൂലം അതില്‍ വലിയ കുറവുവരുന്നത് ഡീമിനറലൈസേഷന്‍ എന്ന പ്രക്രിയയിലൂടെ ഇനാമലിന്റെ നാശത്തിന് കാരണമാകും. ഇങ്ങനെ പല്ലുകളില്‍ പോടുകള്‍ രൂപപ്പെടുകയും പുളിപ്പ് ഉണ്ടാകുകയും ചെയ്യാം. പ്രഭാതഭക്ഷണം പരമാവധി കഴിക്കാന്‍ ശ്രമിക്കുക. ഇത് ഉമിനീര്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലത്തെ ആസിഡിനെ പ്രതിരോധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് നിയന്ത്രിക്കുകയും ചെയ്യുന്നു. രാവിലെ അസിഡിറ്റി ഒഴിവാക്കുന്നതിന് വെള്ളം കുടിച്ച് ആരംഭിക്കുന്നതാണ് നല്ലത്. കാപ്പി പോലുള്ളവ വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കുക.


*ശുഭദിനം*


തേന്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റാണ് അയാള്‍ ജീവിക്കുന്നത്. ഒരു ദിവസം തേനും ചുമന്നുകൊണ്ടുപോകുന്നതിനിടെ ജീവിതത്തെക്കുറിച്ച് അയാള്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ തുടങ്ങി.  തേന്‍ വിറ്റ് കുറേ കോഴിമുട്ടകള്‍ വാങ്ങണം.  അവയെ വിരിയിച്ച് ധാരാളം കോഴികളെ വളര്‍ത്തണം. കോഴികളെ വിറ്റ് ആട്ടിന്‍കുട്ടികളെ വാങ്ങണം.  അവയെ വളര്‍ത്തി വലുതാക്കി വിറ്റ് ധനവാനാകണം.  ആളുകള്‍ അസൂയയോടെ നോക്കുംവിധം സമ്പന്നനാകണം.  പെട്ടെന്ന് അയാള്‍ കല്ലില്‍ തട്ടിവീഴുകയും തേന്‍കുടം നിലത്ത് വീണ് പൊട്ടിത്തകരുകയും ചെയ്തു.  ദിവാസ്വപ്നങ്ങള്‍ക്ക് അനുഭൂതി സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും ആഗ്രഹങ്ങളിലേക്ക് എത്താനുളള ശേഷി ഉണ്ടാവുകയില്ല. പകല്‍കിനാവുകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്.  അത് നൈമിഷിക സുഖത്തിന് മാത്രമുളളതാണ്.  പ്രവര്‍ത്തിക്കാനുളള ഊര്‍ജ്ജം തരണമെന്നില്ല.  പ്രായോഗിക ബുദ്ധിയോ യാഥാര്‍ത്ഥ്യബോധമുളള അടിത്തറയോ അതിനുണ്ടാകണമെന്നില്ല.  കണ്ടുരസിക്കുകയും തട്ടിയുണര്‍ത്തുമ്പോള്‍ അവസാനിക്കുകയും ചെയ്യുന്നതാണ് അവയുടെ ആയുസ്സ്.  എന്നാല്‍ പരിശ്രമവഴികളിലെ വീഴ്ചകള്‍ ഒരിക്കലും പാഴാവില്ല. അവ നമ്മെ പ്രചോദിപ്പിക്കുന്നവയാണ്.  ആ വീഴ്ചകള്‍ നമ്മെ പാഠങ്ങള്‍ പഠിപ്പിക്കുകയും. മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുയും ചെയ്യും.   പ്രയത്‌നങ്ങള്‍ ചെയ്ത് വീഴുന്നവര്‍ക്ക്, അതുവരെചെയ്ത അധ്വാനം തന്നെയാണ് വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാനുളള ബലം നല്‍കുക.  അങ്ങനെയുളളവര്‍ക്കാണ് വീഴ്ചകളെ, സ്വയം വീണ്ടെടുക്കാനുളള വേദിയാക്കാന്‍ സാധിക്കുക.   *ശുഭദിനം.*

Post a Comment

Previous Post Next Post