സുരക്ഷാക്രമീകരണങ്ങളില്ലാതെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്; കടലിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി
മുഴപ്പിലങ്ങാട് : ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ മതിയായ സുരക്ഷാക്രമീകരണങ്ങളൊരുക്കാത്തത് അപകടങ്ങൾ വർധിപ്പിക്കുന്നു. തിരമാലകൾ തൊട്ടുരുമ്മി നാലരമീറ്റർ നീളത്തിൽ ഡ്രൈവ് ചെയ്ത് പോവാനാകുമെന്നതും സൂര്യാസ്തമയമുൾപ്പെടെ മനോഹരകാഴ്ചകൾ കാണാമെന്നതും മുഴപ്പിലങ്ങാടിന്റെ പ്രത്യേകതയാണ്.നിരവധി സഞ്ചാരികൾ ദിവസവും ബീച്ചിലെത്തുന്നുണ്ട്. വേനലവധിക്കാലമായതോടെ സഞ്ചാരികളുടെ തിരക്ക് കൂടി. വലുതും ചെറുതുമായ വാഹനങ്ങളിലാണ് ഭൂരിഭാഗം സഞ്ചാരികളുമെത്തുന്നത്. ബീച്ചിലേക്ക് പ്രവേശിക്കാനായി മൂന്നുവഴികളുണ്ട്. ഓരോ കവാടത്തിലും പ്രവേശനഫീസ് ഈടാക്കിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കർണാടകയിൽനിന്നെത്തിയ അഞ്ചുപേരാണ് കഴിഞ്ഞദിവസം കടലിൽ കുടുങ്ങിയത്.തെറിമ്മൽ ഭാഗത്ത് പാറക്കെട്ടിലേക്ക് നീന്തിപ്പോകുന്നതിനിടെ ഒരാൾ കുഴഞ്ഞുപോവുകയായിരുന്നു. മറ്റുള്ളവർ പാറക്കെട്ടിൽ പിടിച്ചുനിന്നു. ലൈഫ് ഗാർഡുമാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ രേവന്ത് (20) തലശ്ശേരി സഹകരണ ആസ്പത്രിയിൽ ചികിത്സ തേടി.
Post a Comment