o മയ്യഴി വിമോചനസമര പോരാളി മംഗലാട്ട് രാഘവന്‍ ഓർമ്മയായി
Latest News


 

മയ്യഴി വിമോചനസമര പോരാളി മംഗലാട്ട് രാഘവന്‍ ഓർമ്മയായി

 മയ്യഴി വിമോചനസമര പോരാളി മംഗലാട്ട് രാഘവന്‍ ഓർമ്മയായി



മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ(101) മരണപ്പെട്ടു . ശനിയാഴ്ച വൈകുന്നേരം നാല് മണി വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം തലശ്ശേരി വാതകശ്മശാനത്തിലാണ് സംസ്കാരം. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.


ഫ്രഞ്ച് അധീന മയ്യഴിയിൽ 1921 സെപ്റ്റംബർ 20നാണ് മംഗലാട്ട് രാഘവൻ ജനിച്ചത്. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സെൻട്രൽ സ്കൂളിൽ ഫ്രഞ്ച് മാധ്യമത്തിൽ വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തിൽ സജീവമായി.


മാതൃഭൂമി കണ്ണൂർ മുൻ ബ്യൂറോചീഫ് ആയിരുന്നു. മാഹി വിമോചനസമരകാലത്ത്, 1942-ലാണ് മംഗലാട്ട് മാതൃഭൂമി മയ്യഴി ലേഖകനായത്. മയ്യഴിയിലെ ഫ്രഞ്ച് പിന്മാറ്റത്തോടെ പൂർണസമയ പത്രപ്രവർത്തകനായി. ആർ.എം., എം.ആർ. എന്നീ പേരുകളിലും മാതൃഭൂമിയിൽ ലേഖനങ്ങളെഴുതിയിരുന്നു. കീഴ്പ്പള്ളിയിലെ കുടിയിറക്കലിനെതിരായ അദ്ദേഹത്തിന്റെ വാർത്തകൾ കുടിയിറക്കപ്പെട്ടവർക്ക് ഭൂമി ലഭിക്കുന്നതിന് വഴിയൊരുക്കി. 1965 മുതൽ മാതൃഭൂമി പത്രാധിപസമിതിയംഗമായി. ചീഫ് സബ് എഡിറ്ററായിരുന്ന അദ്ദേഹം കണ്ണൂർ ബ്യൂറോ ചീഫായിരിക്കെ 1981-ലായിരുന്നു വിരമിച്ചത്.


'മാതൃഭൂമി'യിൽനിന്ന് വിരമിച്ചശേഷം ഫ്രഞ്ച് കവിതാ വിവർത്തനത്തിലും താരതമ്യപഠനത്തിലും മുഴുകി.  വിക്തർ ഹ്യുഗോയും ഷാർല് ബൊദെലേറും മുതൽ കവയിത്രി വികതോർ ദ്ലപ്രാദ് വരെയുള്ളവരുടെ രചനകൾ വിവർത്തനം ചെയ്തിട്ടുണ്ട്. ആറുവർഷത്തെ നിരന്തരപഠനത്തിന്റെ ഫലമാണ് താരതമ്യംകൂടി ഉൾപ്പെടുത്തിയുള്ള 'ഫ്രഞ്ച് കവിതകൾ' (1993). ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്തർ ഹ്യുഗോവിന്റെ കവിതകൾ (2002) എന്നിവയാണ് മറ്റു കൃതികൾ.

 മലയാളത്തിലെ ഫ്രഞ്ച് പദങ്ങൾ, മലയാളത്തിലെ ബാലഭാഷ, വിക്തർ ഹ്യുഗോവും ബാലാമണിയമ്മയും എന്നിവ മൗലികപഠനങ്ങളിൽ ചിലതാണ്. ഫ്രഞ്ച് കവിതകൾക്ക് 1994-ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും അയ്യപ്പപ്പണിക്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post